ബാസ്‌ബോളിന്റെ കാറ്റൂരി ബുമ്രയും അശ്വിനും, രണ്ടാം ടെസ്റ്റില്‍ 106 റണ്‍സ് ജയം; ഇന്ത്യ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

 
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തോല്‍പ്പിച്ച് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(11). 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റണ്‍സിന് ഓള്‍ ഔട്ടായി. 78 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ 396, 255, ഇംഗ്ലണ്ട് 255, 292. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15ന് രാജ്‌കോട്ടില്‍ തുടങ്ങും.

കളി തിരിച്ച് അശ്വിനും ബുമ്രയും

നാലാം ദിനം 67-1 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയിലാണ് തുടങ്ങിയത്. നൈറ്റ് വാച്ച്മാന്‍ റെഹാന്‍ അഹമ്മദ് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും റെഹാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
എന്നാല്‍ പിന്നീടെത്തിയ ഒലി പോപ്പും ബാസ്‌ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. അക്‌സറിനെതിരെ സ്വീപ്പ് ഷോട്ടിലൂടെും റിവേഴ്‌സ് സ്വീപ്പിലൂടെയും ബൗണ്ടറി നേടിയ ഒലി പോപ്പ് ഇന്ത്യക്ക് ഭീഷണിയായപ്പോഴാണ് അശ്വിന്‍ രക്ഷക്കെത്തിയത്. അശ്വിന്റെ പന്തില്‍ പോപ്പിനെ സ്ലിപ്പില്‍ രോഹിത് മനോഹരമായി കൈയിലൊതുക്കി. 21 പന്തില്‍ 23 റണ്‍സായിരുന്നു പോപ്പ് നേടിയത്. പോപ്പ് വീണെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതിരുന്ന ഇംഗ്ലണ്ടിനായി ജോ റൂട്ടാണ് പിന്നീട് ക്രീസിലെത്തിയത്.

ഇത് ശ്രേയസിന്റെ പ്രതികാരം; ബെന്‍ സ്റ്റോക്‌സിനെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കിയശേഷം അതേനാണയത്തില്‍ മറുപടി

അശ്വിനെതിരെ തുടര്‍ച്ചയായി റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ റൂട്ട് അക്‌സറിനെയും സിക്‌സിന് പറത്തി ഭീഷണി ഉയര്‍ത്തിയെങ്കിലും അമിതാവേശം വിനയായി. 10 പന്തില്‍ 16 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്റെ പന്തില്‍ അക്‌സര്‍ കൈയിലൊതുക്കി. കരുതലോടെ ബാറ്റ് ചെയ്ത സാക് ക്രോളിയെ(73) ലഞ്ചിന് തൊട്ടു മുമ്പ് കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ജോണി ബെയെര്‍‌സ്റ്റോയെ(26) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിന് ബ്രേക്കിട്ടു.

ലഞ്ചിന് ശേഷം ബെന്‍ സ്റ്റോക്‌സും ബെന്‍ ഫോക്‌സും ചേര്‍ന്ന് കരുതലോടെ കളിച്ച് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോക്‌സ് ശ്രേയസ് അയ്യരുടെ ഡയറക്ട് ഹിറ്റില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 11 റണ്‍സായിരുന്നു സ്റ്റോക്‌സിന്റെ സമ്പാദ്യം. എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ഫോക്‌സും ടോം ഹാര്‍ട്ലിയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ഫോക്‌സിനെ സ്വന്തം ബൗളിംഗില്‍ പിടികൂടി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഷൊയ്ബ് ബഷീറിനെ(0) മുകേഷ് കുമാര്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.
പൊരുതി നിന്ന ഹാര്‍ട്ലിയുടെ(36) ഓഫ് സ്റ്റംപ് പിഴുത് ബുമ്ര തന്നെ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ആദ്യ ഇന്നിംഗ്ലില്‍ ആറ് വിക്കറ്റെടുത്ത ബുമ്ര രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അഞ്ഞൂറാം വിക്കറ്റിനായി ഇനിയും കാത്തിരിക്കണം. 499 വിക്കറ്റുകളാണ് അശ്വിനിപ്പോഴുള്ളത്.

KCN

more recommended stories