ഉത്തരാഖണ്ഡ് ചാമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം;തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഉത്തരാഖണ്ഡ് ചാമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. മായാപൂരിലെ (പിപാല്‍ക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടര്‍ന്ന് തൊഴിലാളികളടക്കം കുടുങ്ങി. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 18 മുതല്‍ 19 വരെ തൊഴിലാളികള്‍ ഉള്ളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം നടന്ന ഉടന്‍ തന്നെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ 16 തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും, തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു.

ടിഎച്ച്ഡിസി (THDC)-യുടെ ജലവൈദ്യുത പദ്ധതിക്കായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തുരങ്കമാണിത്. വൈകുന്നേരം 6:30-ഓടെയോ 6:45-ഓടെയോ വലിയ അളവില്‍ അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചുകയറി. അപ്പോള്‍ ജോലിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി എന്‍ഡിആര്‍എഫ് (NDRF), എസ്ഡിആര്‍എഫ് (SDRF) സംഘങ്ങളും സ്ഥലത്ത് തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, ഗൗരവ്കുമാര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ആശങ്ക പ്രകടിപ്പിക്കുകയും, യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സാഹചര്യം നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ടെന്നും ധാമി പറഞ്ഞു.

Scroll to Top