കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ ആന്തരികാവയങ്ങള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമെന്നാണ് ചികിത്സാ രേഖയില്‍ പറയുന്നത്. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്‌ബോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, അച്ഛന്റെ ആത്മഹത്യയ്ക്ക് കാരണം മരിച്ച ശ്രീജിത്ത് അല്ല, മറ്റൊരു ശ്രീജിത്താണെന്ന് മകന്‍ വിനീഷ് രംഗത്തെത്തിയിട്ടുണ്ട്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. വീട്ടില്‍ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരന്‍ സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതില്‍ ആറുപേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണു പൊലീസില്‍ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. വീടുകയറിയുള്ള ആക്രമണത്തെ തുടര്‍ന്നു വിനീഷിന്റെ പിതാവ് വരാപ്പുഴ കുളമ്ബുകണ്ടത്തില്‍ വാസുദേവന്‍ (55) ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നു വന്‍ ജനരോഷം ഉയര്‍ന്നതോടെയാണു വീട്ടുകാരുടെ മൊഴിയനുസരിച്ചു പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, അക്രമി സംഘത്തിലുണ്ടായിരുന്ന ശ്രീജിത്തിനെയല്ല കസ്റ്റഡിയില്‍ എടുത്തതെന്നുള്ള മൊഴിയോടെ പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

KCN

more recommended stories