ഹെല്‍മറ്റ് ധരിച്ചെത്തിയയാള്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണ്ണം കവര്‍ന്നു

കാസര്‍കോട്: ഹെല്‍മറ്റ് ധരിച്ചെത്തിയ കവര്‍ച്ചക്കാരന്‍ വീട്ടമ്മയെ മയക്കി വായില്‍ തുണി തിരുകി കാലും കൈയ്യും കെട്ടിയിട്ട് സ്വര്‍ണ്ണം കൊള്ളയടിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെര്‍ക്കള എതിര്‍ത്തോട് കുണ്ടോളം മൂല ബദര്‍നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (40) ആണ് കൊള്ളയ്ക്കിരയായത്. ശനിയാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വൈകീട്ട് അഞ്ച് മണിയോടെ വീട് പൂട്ടി സുഹറ നൂറ്റമ്പത് മീറ്റര്‍ അകലെയുള്ള ഭര്‍തൃസഹോദരി ആയിഷയുടെ വീട്ടില്‍ പോയതായിരുന്നു. 6.15 മണിയോടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്ന് അകത്ത് കയറുന്നതിനിടെ പെട്ടന്ന് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ അവിടെ പ്രത്യക്ഷപ്പെടുകയും മുഖത്ത് ശക്തമായി അടിച്ച ശേഷം സുഹറയെ വായില്‍ തുണി തിരുകി മയക്കുകയുമായിരുന്നു.

രാത്രി ഏഴ് മണിയോടെ ചൗക്കിയില്‍ വിവാഹം ചെയ്തയച്ച മകള്‍ സെറീനയും ഭര്‍ത്താവ് ഹനീഫയും വീട്ടിലെത്തിയപ്പോഴാണ് സുഹറയെ ബന്ധനസ്ഥയാക്കിയ നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കയര്‍ കൊണ്ടും കഴുത്തിന് ഷാള്‍ കൊണ്ടും മുറുക്കിക്കെട്ടിയ നിലയിലായിരുന്നു. ഹനീഫയും സെറീനയും ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയും കെട്ടഴിച്ച് ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

സുഹറയ്ക്ക് നെറ്റിയുടെ ഭാഗത്ത് അടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസാരിക്കാന്‍ കഴിയാത്ത വിധം അവശനിലയിലാണ് സുഹറ. വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പേലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് ഹെല്‍മറ്റ് ധരിച്ച ഒരു യുവാവ് വീട്ടിലെത്തി ഷാര്‍ജയിലുള്ള ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി ഒരു പൊതി തന്നയച്ചിട്ടുണ്ടെന്ന് വാതിലില്‍ മുട്ടി അറിയിച്ചിരുന്നു. വാതില്‍ തുറക്കാതെ ജനാലയിലൂടെ സംസാരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിന്നീട് തിരിച്ചുപോവുകയായിരുന്നു. ഇവരുടെ മകന്‍ ലോറി ഡ്രൈവറാണ്. സാധാരണ ആറ് മണിക്ക് വീട്ടിലെത്താറുള്ള മകന്‍ ശനിയാഴ്ച കണക്ക് ശരിയാക്കാനുള്ളതിനാല്‍ രാക്രി വൈകിയാണ് വീട്ടിലെത്താറുള്ളത്. വീടിന് കുറച്ചകലെ മദ്യ വില്‍പ്പന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദുരെ സ്ഥലങ്ങളില്‍ നിന്ന് പോലും ഇവിടെ ആളുകള്‍ വന്ന് പോകാറുണ്ടെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു. ഇവിടെയെത്തുന്ന മദ്യപ സംഘം ഇവരുടെ വീടിന് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിടാറുമുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിരലടയാളവും മറ്റും പരിശോധിക്കുന്നതിനായി വീട് പൂട്ടിയിട്ടിരിക്കുകയാണ്. സുഹറയുടെ രണ്ട് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മകള്‍ സെറീനയും ഭര്‍ത്താവ് ഹനീഫയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടില്‍ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

KCN

more recommended stories