ഡിഫ്ത്തീരിയയെ പ്രതിരോധിക്കാം വാക്‌സിനേഷനിലൂടെ

diftheriaകാസര്‍കോട് സംസ്ഥാനത്തെ ചില ജില്ലകളില്‍ നിന്ന് രോഗ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയരാവാത്ത കുട്ടികളില്‍ ഡിഫ്ത്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ കുത്തിവെയ്പ്പു പരിപാടികളില്‍ പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) അഭ്യര്‍ത്ഥിച്ചു.

കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയയെ എന്ന രോഗാണുമൂലമുണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്ത്തീരിയ. സാധാരണയായി തൊണ്ടയില്‍ ഈ രോഗബാധ കണ്ടുവരുന്നതിനാല്‍ ഇതിനെ തൊണ്ടമുള്ള് എന്നും വിളിക്കാറുണ്ട്. വെളുത്ത ചാര നിറത്തിലുള്ള പാല്‍പാടയോട് സൗമ്യമായ നാരു നിറഞ്ഞ കോശങ്ങള്‍ ഒട്ടിചേര്‍ന്ന പാടകള്‍ തൊണ്ടയില്‍ കണ്ടുവരുന്നു. ഈ പാട ശ്വാസ നാളത്തില്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കുന്നു. അസഹ്യമായ മണമുള്ള ഈ പാടകളില്‍ ദശലക്ഷം അണുക്കള്‍ കാണും. രോഗിയുടെ മലത്തില്‍ അഞ്ചു ദിവസവും പാലിലും മറ്റുഭക്ഷണ സാധനങ്ങളില്‍ 15 ദിവസം വരെ ഈ രോഗാണുക്കള്‍ക്ക് ജീവിക്കാന്‍ കഴിയും. രോഗാണുവില്‍ നിന്നുണ്ടാകുന്ന വിഷ വസ്തുവായ ഡിഫ്ത്തീരിയ ടോക്‌സിന്‍ ഹൃദയം, തൊണ്ടയിലെ ഞരമ്പുകള്‍, എന്നിവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി മരണത്തിനു കാരണമാവുന്നു. കണ്ണുകളുടെ ചലനത്തെയും ബാധിക്കാം. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിച്ചാല്‍ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂര്‍ണ്ണമായി കിടപ്പിലാവുകയും ചെയ്യും.
രോഗിയുടെ ഉമിനീര്‍, കഫം, മലം, പഴുപ്പ് എന്നിവയില്‍ കാണപ്പെടുന്ന രോഗാണുക്കള്‍ രോഗി തുമ്മുമ്പോഴും, ചുമക്കുമ്പോഴും കഫം, ഉമിനീര്‍ എന്നിവയുടെ കണികകള്‍ മുഖാന്തരം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. അണുക്കള്‍ കലര്‍ന്ന വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍, പാത്രങ്ങള്‍, ടവല്‍ എന്നിവ വഴിയും രോഗം പകരാം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം പ്രധാനമായി ബാധിക്കുന്നത്. വളരെ വിരളമായി മുതിര്‍ന്നവരെയും ബാധിക്കാം. പനി , ശരീരവേദന, നീര്‍ക്കെട്ട്, ശ്വാസ തടസ്സം, കാഴ്ച വ്യതിയാനം, തൊണ്ടയിലെ ഞരമ്പുകളുടെ വീക്കം ഉച്ചത്തിലുള്ള പരുഷമായ ശബ്ദത്തോടുകൂടിയ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കാണുന്ന പാട എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍.
രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ സമയാ സമയങ്ങളില്‍ എടുക്കാത്ത കുട്ടികള്‍, വൃത്തി ഹീനമായ സാഹചര്യത്തില്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ താമസ്സിക്കുന്നവര്‍ രോഗ പ്രതിരോധ ശേഷി കുറക്കുന്ന രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കണ് രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍. ഇവരില്‍ നിന്നാണ് സമൂഹത്തില്‍ രോഗം പടരുന്നത്. രോഗ ബാധയുള്ളവര്‍ രണ്ടുമുതല്‍ ആറുദിവസത്തിനകം മറ്റുള്ളവര്‍ക്ക് രോഗം പരത്തുന്നു.
ആന്റി ടോക്‌സിന്‍ ഇന്‍ഞ്ചക്ഷനുകള്‍, ആന്റി ബയോട്ടിക് ചികിത്സ എന്നിവയും മറ്റു സങ്കീര്‍ണതകള്‍ അനുസരിച്ചുള്ള ചികിത്സാരീതികളിലൂടെയാണ് രോഗിയെ ചികിത്സിച്ചു വരുന്നത്. കുട്ടിക്ക് ഒന്നര, രണ്ടര, മൂന്നര മാസമാകുമ്പോള്‍ നല്‍കിവരുന്ന എല്‍.പി.വി. (ലിക്വിഡ് പെന്റാവലന്റ് വാക്‌സിന്‍) ഒന്നര വയസ്സ് പൂര്‍ത്തിയായി രണ്ടുവയസ്സുവരെയും നല്‍കേണ്ട ഒന്നാം ഡോസ് ഡി.പി.ടി. ബൂസ്റ്ററും അഞ്ചു വയസ്സിനു ശേഷം നല്‍കേണ്ട രണ്ടോം ഡോസ് ഡി.പി.ടി ബൂസ്റ്റര്‍ എന്നിവയിലൂടെ ഡിഫ്ത്തീരിയ രോഗത്തെ പ്രതിരോധിക്കാം. എല്ലാ ബുധനാഴ്ചകളിലും പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍ മറ്റു പ്രധാനപ്പെട്ട ആശുപത്രികളിലും മാസത്തിലൊരിക്കല്‍ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളിലും എട്ട് മാരക രോഗങ്ങള്‍ക്കെതിരെയായി ദേശീയ രോഗപ്രതിരോധ പട്ടികയനുസരിച്ച് പ്രതിരോധ ചികിത്സ നല്‍കിവരുന്നു. ഇതുവരെ ഭാഗീകമായും ഒരു കുത്തിവെയ്പ്പും എടുക്കാത്ത കുട്ടികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച് രോഗ പ്രതിരോധ ചികിത്സയ്ക്ക് വിധേയരാക്കണം.

 

KCN

more recommended stories