ആര്‍.എം.എസ്.എ കന്നഡ ക്ലാസ്സുകള്‍ നിലനിര്‍ത്തണം- ജില്ലാ പഞ്ചായത്ത്

newsiconകാസര്‍കോട്:    രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതിയനുസരിച്ച് ജില്ലയില്‍  തുടങ്ങിയ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും എണ്ണം പരിമിതപ്പെടുത്തിയതോടെ കന്നഡ ഡിവിഷന്‍ ക്ലാസ്സുകള്‍ റദ്ദ് ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും ആര്‍.എം.എസ്.എ ഡയറക്ടര്‍ക്കും കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം അറിയിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ ഡയറക്ടറുടെ പുതിയ ഉത്തരവ് പ്രകാരം അഞ്ച് അധ്യാപകര്‍, ഒരു ഹെഡ്മാസ്റ്റര്‍, ഒരു ക്ലാര്‍ക്ക് എന്നിവര്‍ക്ക് മാത്രമേ ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നും ശമ്പളം നല്‍കാന്‍ പാടുള്ളൂവെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ പല സ്‌ക്കൂളുകളിലും മലയാളത്തിനു പുറമേ കന്നഡയിലും ക്ലാസ്സുകള്‍ നടത്തേണ്ടതുണ്ട്. ഇതനുസരിച്ച് മലയാള ഡിവിഷനൊപ്പം കന്നഡ ഡിവിഷന്‍ ക്ലാസ്സുകളും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ അധ്യാപക നിയമം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നടപ്പാകുന്നതോടെ കന്നട ഡിവിഷന്‍ ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി വരും. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് കൂട്ടത്തോടെ ടി.സി നല്‍കേണ്ടി വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കന്നഡ വിഭാഗത്തില്‍ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് അത്തരം അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാകാന്‍ തടസ്സമാകുന്നു.
പെര്‍ഡാല, കടമ്പാര്‍, മൂടംബയല്‍, അടുക്കത്ത്ബയല്‍ തുടങ്ങിയ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളില്‍ നിലവിലുള്ള കന്നട ഡിവിഷനുകള്‍ അടുത്ത വര്‍ഷം തുടരാന്‍ ഉത്തരവ് തടസ്സമാകുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം പ്രമീള സി നായിക് യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ജനാര്‍ദ്ദനന്‍, ഓമന രാമചന്ദ്രന്‍, കെ.സുജാത, മെമ്പര്‍മാരായ ഹരീഷ് പി നായര്‍, പാദൂര്‍ കുഞ്ഞാമു, ശങ്കര്‍റൈ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ സോമന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

KCN

more recommended stories