Home Kasaragod ബിയര്‍ കുപ്പി പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച് ബാങ്ക് കവര്‍ച്ചാകേസ് പ്രതി, വെടിവച്ച് വീഴ്ത്തി

ബിയര്‍ കുപ്പി പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച് ബാങ്ക് കവര്‍ച്ചാകേസ് പ്രതി, വെടിവച്ച് വീഴ്ത്തി

by KCN CHANNEL
0 comment


കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തില്‍ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച് മംഗളുരു ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലില്‍ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തില്‍ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളുരു ഉള്ളാളിലെ കവര്‍ച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആക്രമ ശ്രമം. മുംബൈയില്‍ താമസിക്കുന്ന കണ്ണന്‍ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് പൊലീസുകാരെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉടന്‍ പ്രതിരോധിച്ച പൊലീസുദ്യോഗസ്ഥര്‍ പ്രതിയുടെ കാലിന് വെടിവച്ച് വീഴ്ത്തി. പ്രതിയുടെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണന്‍ മണിയെയും പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 15-നാണ് മുംബൈയില്‍ നിന്ന് തിരുനെല്‍വേലി സ്വദേശി മുരുഗാണ്ടി തേവര്‍ എന്ന ഒന്നാം പ്രതിയും മുംബൈയില്‍ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണന്‍ മണിയും ചേര്‍ന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്.

ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തില്‍ നിര്‍ണായക തുമ്പായത്. ഈ വാഹന നമ്പര്‍ തേടി മുംബൈയില്‍ അന്വേഷണം നടത്തിയ പൊലീസിന് ജോഷ്വയുടെയും കണ്ണന്‍ മണിയുടെയും വിവരങ്ങള്‍ കിട്ടി. പിന്നീട് മുരുഗാണ്ടി തേവരെന്നയാള്‍ ഇവരെ കാണാന്‍ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ തിരുനെല്‍വേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പൊലീസെത്തിയതും പ്രതികള്‍ പിടിയിലായതും. മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികള്‍ തിരുവനന്തപുരം വഴിയാണ് തിരുനെല്‍വേലിക്ക് പോയതെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കില്‍ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താന്‍ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പൊലീസിന്റെ നിഗമനം.

You may also like

Leave a Comment